Showing posts with label 2024malayalam. Show all posts
Showing posts with label 2024malayalam. Show all posts

Friday, May 3, 2024

കസേര : ചെറുകഥ

 

കസേര

(ചെറുകഥ  by  സജീവ്കുമാർ ശശിധരൻ )

 

രാത്രിഒരുപാട് വൈകിയിട്ടും അവന് ഉറക്കം വന്നില്ല . ദൂരെ കടലിരമ്പുന്നത് കേൾക്കാം . അവൻ ബാൽക്കണിയിലേക്കിറങ്ങി . അവിടെ നിന്നാൽ  ദൂരെ കടൽ കാണാം . തണുത്ത കാറ്റുവീശുന്നുണ്ട് . ഇരുണ്ട ആകാശത്ത് മിന്നൽ ചിത്രപ്പണിതീർത്തു .  നാളെ പരീക്ഷയുടെ വിധിയറിയാം .

ഉള്ളിൽ ഒരു കൊള്ളിയാൻ , ജയമായിരിക്കുമോ ? വിശ്വാസമുണ്ട് . പക്ഷെ  ഒരു വെപ്രാളം , ഇനി തോറ്റാൽ  ഒരുപാട് ചോദ്യങ്ങൾക്ക് ഉത്തരം നൽകണം , കുടുംബക്കാർക്ക് , നാട്ടുകാർക്ക് , സോഷ്യൽ മീഡിയ ഫ്രണ്ടുകൾക്ക് അങ്ങനെ അവറ്റകളുടെ ലിസ്റ്റ് നീണ്ടു പോകുന്നു .  ജയിച്ചാൽ ജോലി , കാറ് ,പുതിയ ഫ്ലാറ്റ് പുതിയ കൂട്ടുകാർ , ആറക്ക ശബളം ,അങ്കിളിന്റെ സുന്ദരിയായ  മകളുടെ  ഭർത്താവ് . പിന്നെ അവളുടെ കുട്ടികളുടെ അച്ഛൻ, അവരെ വളർത്തി പഠിപ്പിക്കണം .  ജോലി ആകുമ്പോൾ  കെട്ടിച്ചു വിടണം , അല്ലെങ്കിൽ ഒരു പെണ്ണിനെ കണ്ടു പിടിച്ചു കൊടുക്കണം .  പെൻഷൻ പറ്റി, അങ്ങനെ  ഒരു നാൾ മരിച്ചും  പോകണം .

അവൻ  ദീർഘനിശ്വാസം വിട്ടു .ഇതിൽ ഇവിടെയാണ് ഞാൻ , എന്റെ  ജീവിതം . അച്ഛൻ പലപ്പോഴും ഈ ബാൽക്കണിയിൽ ഒരു കസേരയിട്ട് കടലിനെ നോക്കിയിരിക്കുന്നത് കണ്ടിട്ടുണ്ട്  .ഇതിന് മാത്രം ഇത്ര നോക്കാനെന്താണ്  ആ കടലിലുള്ളതെന്ന്   പലപ്പോഴും തോന്നിയിട്ടുണ്ട്. ഞാൻ തല തിരിച്ച് ആ കസേരയിലേക്ക് നോക്കി . അതെന്നെ മാടിവിളിക്കുംപോലെ  . ഞാനാ കസേരയിൽ തടവി . അടിമയുടെ മണമുള്ള കസേര . മനസ്സിലൊരാശ്വാസം . ഒരു വ്യക്തത വന്നിരിക്കുന്നു . വിജയവും പരാജയവും ഒരു വഴിക്ക് നടക്കട്ടെ  . കൈയുടെ കാലിന്റെ മനസ്സിന്റെ ചരട് ആർക്കും നൽകില്ല  . ആർക്കും . അവന്റെ മുഖത്ത് ഒരു സമാധാനത്തിന്റെ ചിരി പടർന്നു . അടിമയുടെ മണമുള്ള കസേരയെ അവൻ ഒന്നുകൂടി തഴുകി . അകത്തേക്ക് നടന്നു . ഒന്ന് സുഖമായി ഉറങ്ങാൻ .

ഇരുട്ടിൽ അച്ഛൻ അവനെ നോക്കി പുഞ്ചരിക്കുന്നുണ്ടായിരുന്നു .

Thursday, May 2, 2024

ഒരു സന്തോഷത്തിൻ്റെ കഥ

 

ഒരു സന്തോഷത്തിന്റെ കഥ

 

ചെറുകഥ  

സജീവ്കുമാർ ശശിധരൻ  

 

കാലത്തിന്റെ ആ കണ്ടുപിടുത്തം അയാൾക്ക് നന്നേ ഇഷ്ടപ്പെട്ടു . എത്ര നാളായി ഇതുപോലൊന്ന് വാങ്ങണമെന്ന് ആലോചിക്കുന്നു . ആ ആഗ്രഹത്തിന് വർഷങ്ങളുടെ ആയുസ്സായിരിക്കുന്നു  . ഒരു നാൾ പട്ടണത്തിൽ പോയപ്പോഴാണ് ആദ്യമായി കണ്ടത് . അത്ഭുതമായിരുന്നു . ഉൾഗ്രാമത്തിൽ ജീവിക്കുന്ന അയാൾ വിരളമായേ പുറംലോകത്തേക്ക് എത്തിനോക്കാറുള്ളൂ . വിലകേട്ട് വളരെ വിഷമത്തോടെ അയാൾ തിരികെ പോന്നു. ഒരു നാൾ വർഷങ്ങൾ സമ്പാദിച്ച പണവുമായി അയാളത് വാങ്ങി . ഒരു വെളുത്ത ഫ്രിഡ്‌ജ്‌ .  മനോഹരമായ ഒന്ന് . വാങ്ങിയപ്പോൾ തന്നെ അയാൾ അതിനെ ഇറുകെ പുണർന്നു . കടക്കാരും  അയാളുടെ സന്തോഷത്തിൽ ആനന്തിച്ചു . അവർ സൗജന്യമായി ഫ്രിഡ്‌ജ്‌ വീട്ടിലെത്തിച്ചുകൊടുക്കാൻ തീരുമാനിച്ചു .

ഊടുവഴികൾ പിന്നിട്ട് അയാളുടെ വീടെത്തിയപ്പോഴാണ് അവർക്ക് ആ സത്യം മനസ്സിലായത്‌ .

അയാളുടെ വീട്ടിൽ വൈദ്യുതിയില്ല .

തങ്ങളുടെ നല്ല കസ്‌റ്റമറെ അവർ കൈവെടിഞ്ഞില്ല . ഒരു സോളാറുകൂടി അയാൾക്ക് അവർ വെച്ചുനൽകി . എല്ലാ മാസവും ഒരു നിശ്ചിതതുക കടയിൽ കൊണ്ടുപോയി കൊടുക്കണം.

അവസാനം അയാളുടെ സ്വപ്നം സഫലമായി ഫ്രിഡ്ജ് പ്രവർത്തിച്ചുതുടങ്ങി . അയാളുടെ ആഹാരപ്രശ്‌നവും തീർന്നു . ഒരു മാസത്തേക്കുള്ള ആഹാരം അയാൾ ഫ്രിഡ്ജിൽ സൂക്ഷിക്കും . മാസാമാസം അയാൾ കടയിൽ കാശുമായി പോകും . തിരികെ ഒരു മാസത്തെ ഭക്ഷണവുമായി വരും . ഫ്രിഡ്‌ജ്‌ നിറയ്ക്കും സമാധാനത്തോടെ കിടന്നുറങ്ങും .

അത് ആ ഗ്രാമത്തിലെ ഒരു വലിയ പ്രശ്നത്തിന് പരിഹാരമുണ്ടാക്കി .

വിരലിലെണ്ണാവുന്ന കുടുംബങ്ങളായിരുന്നു അവിടെ ഉണ്ടായിരുന്നത് , ഇപ്പൊ കാട്ടിൽനിന്നും പുലി ഇറങ്ങുന്നില്ല . ആരേയും കൊണ്ട് പോകുന്നില്ല . എല്ലാവരും സന്തോഷത്തോടെ ഉറങ്ങാൻ തുടങ്ങി .

എല്ലാവർക്കും സന്തോഷം.

 പക്ഷേ പട്ടണത്തിൽ ഓരോ മാസവും ഒരോ മനുഷ്യരെ കാണാതെ പോയി . ആരും അറിഞ്ഞില്ല , എന്തിനും തിരക്ക്, എന്തിനും പകരമുണ്ട് , പകരക്കാരുമുണ്ട്  .

എപ്പോൾ അയാൾക്ക് വിശന്നിരിക്കേണ്ടിവരുന്നില്ല .  ഭാര്യ ഇപ്പോൾ സന്തോഷവതിയാണ് . അവൾ ഗർഭിണിയാണ് . 

അയാൾ   സന്തോഷവാനാണ് .

ഫ്രിഡ്ജിന്  നന്ദി .

ഒരു പ്രണയകഥ : ചെറുകഥ

 

ഒരു പ്രണയകഥ

(ചെറുകഥ : by സജീവ്കുമാർ ശശിധരൻ )

 

 

അപ്പോഴും അവന്‍റെ ജനൽ വാതിൽ തുറന്നുകിടന്നു . നിലാവും വെയിലും അവന്‍റെ കാലുകളെ പുണർന്നിരുന്നു . പാലപ്പൂമണം വീശിയിരുന്ന കാറ്റിൽ അവന്‍റെ മാംസത്തിന്‍റെ ചീഞ്ഞമണം ഇല്ലാതെയായി . അത് പുറംലോകർ കണ്ടില്ല . അറിഞ്ഞില്ല . അവൻ തനിച്ചായിരുന്നു എന്നും .

ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കഴിഞ്ഞു . ആ അസ്ഥികൂടം അവിടെ തൂങ്ങിയാടി .

"കർമ്മം ചെയ്യണ്ടേ ? "അവൾ അവനോട് ചോദിച്ചു .

 അവൻ ചിരിച്ചു .

 "വീടിന് ഐശ്വര്യകേടാ "

അവൾ ഓർമ്മിപ്പിച്ചു .

അവൻ ചിരിച്ചു .

അന്ന് രാത്രി അവർ ആ വീടിന്‍റെ തെക്കേമൂലയിൽ ആ അസ്ഥികൾ ആറടി മണ്ണിൽ സംസ്കരിച്ചു .

അവിടമാകെ പാലപ്പൂമണം നിറഞ്ഞിരുന്നു .

 

അവർ കൈകൾ കോർത്ത്നിന്നു .

നിലാവെളിച്ചവും  മഞ്ഞവെയിലും  അവരെ പുണർന്ന്പോയ്കൊണ്ടിരിക്കുന്നു . ഇന്നും.

അതു പ്രണയമായിരുന്നു.