Monday, July 29, 2024

എന്ത് നേടി : കവിത

 എന്ത് നേടി ?

(കവിത : സജീവ്കുമാർ ശശിധരൻ ) 


ആ കൊമ്പ് ഞാൻ മുറിച്ചു 

അന്തിയിൽ ആയിരം 

കൊക്കുകളുരുമുന്നരാ 

മരം ഞാൻ മുറിച്ചു .


ആ മല ഞാനിടിച്ചൂ 

ആയിരമായിരം 

ജീവനുകളൂറുന്ന 

മാമല ഞാൻ പൊടിച്ചു .


നാടൊട്ടു ഞാൻ നിറച്ചു 

തരിനീര് പോലും 

താഴാത്ത മണ്ണിലായ് 

വിഷവിത്ത് ഞാൻ വിതച്ചു. 


വരികെട്ടി ഞാൻ തിരിച്ചു .

മതമെന്ന വാളിനാൽ 

ആളെ വരഞ്ഞിട്ട് 

മുളകിൻ്റെ  അര നിറച്ചു . 


പോർ കണ്ട് ഞാൻ ചിരിച്ചു 

ആയിരമാണ്ടുകൾ 

ആസ്വദിപ്പാനായി 

ഖജനാവ് ഞാൻ നിറച്ചു . 


പല വല ഞാൻ വിരിച്ചു 

പുൽക്കൊടി തുമ്പിലെ 

തുള്ളിവെള്ളത്തിനും 

കരമിട്ട് ഞാൻ  ചിരിച്ചു .


നാളുകളോ ചരിച്ചു 

ചിരിവന്നു ചിരിവന്ന് 

ഏറെ ചിരിച്ചൊരെൻ 

നെഞ്ചിൻ്റെ ഇടിനിലച്ചു .  


ആളുകളും ചിരിച്ചു 

ആയിരമാണ്ടുകൾ 

ആശിച്ച രാജനെ

ഓടയിലേക്കെറിഞ്ഞു .

Wednesday, July 24, 2024

ഒരു മുറി : കവിത

 ഒരു മുറി 

( കവിത : സജീവ്കുമാർ ശശിധരൻ )



എവിടെയിരുന്നാ 

മനം ചിരിപ്പൂ .

കനമൊട്ടു കൂടി 

കരഞ്ഞിരിപ്പൂ .


കടലാസിലെഴുതി 

കളയുന്നുഞാൻ 

ചിരികളും കണ്ണുനീർ 

കഥനങ്ങളും .


ചിലർ അതെല്ലാം 

ഒതുക്കി വെക്കും 

അറിയാതെ അവിടെ 

അടഞ്ഞുപോകും 


മനസ്സൊരു മാന്ത്രിക 

മുറിയല്ലയോ 

അറിയണം താഴും 

നീയല്ലയോ .


ചുമടുകൾ കൂടി 

എടുത്തുവെച്ചാൽ 

അടയുന്ന വാതിൽ 

തുറക്കുകില്ല .


തരി തരിയായി 

പുറത്തെറിയൂ 

ചുമടുകൾ പോട്ടെ 

മനം തളിർക്കും .


നീ തന്നെ നിൻ താങ്ങും  

അറിയണം നീ 

ആ മുറി വാതിൽ 

കാക്കണം നീ .

Thursday, July 18, 2024

നഗരവും അവരും : ചെറുകഥ

 നഗരവും അവരും 

ചെറുകഥ : സജീവ്കുമാർ ശശിധരൻ 


ആളുകൾ ഒഴുകിഎത്തി . നഗരം തല ഉയർത്തിപ്പിടിച്ച് നിന്നു . ആ നഗരം തന്നെ ഒരു രാജ്യമായിരുന്നു . അതിന്റെ തിളക്കത്തിൽ  ആളുകൾ അങ്ങോട്ട് ഒഴുകി വന്നു . വളരെ താഴ്ന്ന സ്വദേശികളുടെ എണ്ണവും അവരുടെ അജ്ഞതയും വിദേശികളെ അങ്ങോട്ട് വരുത്തുവാൻ ആ നഗരം തീരുമാനിച്ചു . അനേകം ആതമാവുകൾ അങ്ങോട്ട് ചേക്കേറി . അവർ ആ ആയിരങ്ങൾ തണലുകളായിരുന്നു , ലക്ഷങ്ങളുടെ  തണലുകൾ . നാളുകൾ കൊഴിഞ്ഞു . നഗരത്തിന് തലക്കനം വന്നുതുടങ്ങി . അവർ നിയമങ്ങളുണ്ടാക്കി . അവർ വരുമാനമുണ്ടാക്കി . അവർ വന്നവരെ പണിയെടുപ്പിച്ചു . അവർ വന്നവരിൽ നിന്നും പഠിച്ചു . ഒടുവിൽ അവർ  വന്നവരെ പഠിപ്പിക്കാനും  തുടങ്ങി . വന്നവരുടെ സമ്പാദ്യം ആ നഗരം അവരറിയാതെ തിന്നുകൊണ്ടിരുന്നു .

ഒരിക്കൽ നഗരത്തിന് തോന്നി , ഇനി ഈ ആളുകളെന്തിന് എല്ലാവരും പോകട്ടെ , വെറുതെ പറഞ്ഞാൽ പോകില്ല . അവർ മടുത്ത് പോക്കണം . ഇനി നല്ല നിലയിലുള്ള വരുമാനമുള്ള ആളുകൾ മതി . ഇത് ഞങ്ങൾ  സ്വദേശികളുടെ നഗരമാണ് . ഞങ്ങളുടെ നഗരം ഞങ്ങൾക്ക് .  അവർ  പറഞ്ഞുതുടങ്ങി . അവർ ജോലികൾ കൈയ്യേറിത്തുടങ്ങി . അവശ്യ സാധനവിലകൾ കൂട്ടി , താമസം ചിലവേറി , മരുന്നും വെള്ളവുമൊക്കെ വിലകൂട്ടി . ശമ്പളത്തിലെ അക്കങ്ങൾ വെട്ടിക്കുറക്കപ്പെട്ടു . എന്നിട്ടും ആൾക്കാർ പിടിച്ചു നിന്നു .  നഗരം പണിസ്ഥലങ്ങളിൽ അവരുടെ ആളുകളെ തിരുകി കയറ്റി.  പതിയെ വന്നവർ തിരിച്ചറിഞ്ഞു , ഞങ്ങൾ വിദേശികളാണ് . അന്നും ഇന്നും എന്നും . ഒരോരുത്തരായി പഴയ കൂട്ടിലേക്ക് പറന്നുതുടങ്ങി . നഗരം ആനന്ദിച്ചു . അങ്ങെ ഒഴിഞ്ഞുതുടങ്ങിയവർ ആദ്യമാദ്യം നഗരത്തിന് സന്തോഷമായിരുന്നെങ്കിൽ  അവർ തിരിച്ചറിഞ്ഞു തുടങ്ങി , ആ ആളുകളായിരുന്നു നഗരത്തിൻ്റെ  നട്ടെല്ലെന്ന് , പക്ഷേ താമസിച്ചു പോയിരുന്നു . വിശ്വാസം നഷ്ടമായ ലക്ഷങ്ങൾ ഒഴിഞ്ഞുപൊയ്കൊണ്ടിരുന്നു . ഒടുവിൽ അവസാന ആളും പടിയിറങ്ങി . 


                     നഗരത്തിൽ  വല്ലപ്പോഴും നാട് കാണാൻ വരുന്നവർ മാത്രമായി . പിന്നെ പിന്നെ അതും നിലച്ചു . താമസിക്കാനാളില്ലാത്ത  കെട്ടിടങ്ങൾ . ഓടിക്കാൻ ആൾക്കാരില്ലാത്ത വാഹനങ്ങൾ , പഠിക്കാൻ സ്കൂളുകളിൽ കുട്ടികളില്ല , ഹോട്ടലുകളിൽ ആളുകളില്ല . പല വലിയ മാളുകളും പൂട്ടിപ്പോയിരിക്കുന്നു .  ആ നഗരം അപകടം മണത്തു . വീണ്ടും ആൾക്കാരെ തിരികെ വിളിക്കാൻ ശ്രമിച്ചു . ഒരാളുപോലും തിരിഞ്ഞു നോക്കിയില്ല . അവർക്ക്     വിശ്വാസം നഷ്ടമായിരുന്നു . നഗരത്തിൽ നിന്നും എല്ലാം ഉപേക്ഷിച്ചുകൊണ്ട് അവർ തങ്ങളുടെ  കൂടുകളിൽ  വിശ്വാസപൂർവ്വം  തിരികെഎത്തി.   പക്ഷേ അവിടെയും അവർ വിരുന്നുകാരായിരുന്നു . മധുരവുമായി സമ്മാനങ്ങളുമായി വരുന്ന വിരുന്നുകാർ . തങ്ങൾ തിരികെ  പോകാതെ വന്നപ്പോഴാണ് അവർക്ക്   അത് മനസ്സിലായത്  അവിടേയും  അവർ  ഒറ്റപ്പെട്ടു . അവഗണ , പരിഹാസം , അവരുടെ നാട് ഒരുപാട് മൂന്നോട്ട് പോയിരുന്നു . അവർ മനസ്സിലാക്കിയിരുന്നതിലും ഒരു പാട് മുന്നിൽ . ആ മാറ്റത്തിൽ അവർക്കിടമുണ്ടായിരുന്നില്ല . 

അങ്ങനെ ഇരിക്കെ  അങ്ങ് ദൂരെ മറ്റൊരു നഗരം പിറന്നു . അവർ എല്ലാവരേയും  കൈയാട്ടി വിളിക്കുന്ന കണ്ട് ആ വിരുന്നുകാർ  അങ്ങോട്ടോടി . ആ നഗരത്തിൻ്റെ   വാതിൽ കടന്നതും അവൻ ഉറക്കെ ഉറക്കെ ശ്വാസമെടുത്തു. സ്വാതന്ത്യമുള്ള  ഒരു പുതിയ കൂടിലേക്ക്  വീണ്ടും  അവൻ . അവൻ പ്രവാസി . 

Tuesday, July 16, 2024

ഞാനും അവളും : കവിത

 ഞാനും അവളും 


കവിത ( സജീവ്കുമാർ ശശിധരൻ ) 


ചില്ലായിരുന്നു ഞാൻ 

കൂട്ടുകാരീ 

അന്നും കടന്നു നീ 

പോയിരുന്നു .


കാർമുകിൽ  നോക്കി  

കറുത്തു വീണ്ടും .

കാരണം

മാരിവില്ലായിരുന്നു .


കേരം തകർക്കുന്ന 

മിന്നൽ വിട്ടാ  

ജനയിതാവെന്നെ  

ഭയപ്പെടുത്തി . 


ഇല്ല പിന്നോട്ടില്ല 

ഞാനുറച്ചു .

എന്നില്ലാ വർണ്ണങ്ങൾ 

ഞാൻ നിറച്ചു .


ഏഴ് വർണ്ണം ചേർന്ന് 

ഞാൻ കറുത്തു . 

കരിമുകിൽ താതനും 

പുഞ്ചിരിച്ചു .


അവൾ വരും കാലം 

നോക്കി നിൽപ്പൂ  

മഴവില്ലവൾ

എൻ്റെ മഴയാണവൾ 

Thursday, July 11, 2024

വനദേവത : കവിത

 വനദേവത 

(കവിത : സജീവ്കുമാർ ശശിധരൻ )



ഉളെളൻ്റെ   ഉള്ളിൽ 

ഇരുളാണ് പെണ്ണേ 

കാടാണ് പെണ്ണേ  

മൃഗങ്ങളുണ്ട് .


നടവഴി വിട്ടുനീ 

ഉള്ളുകണ്ടാൽ 

മറുവഴിയില്ല 

തിരിച്ചുപോകാൻ .


എവിടേയോ 

ഉള്ളിൽ പൂക്കളുണ്ട് .

മിന്നിത്തിളങ്ങും 

വെളിച്ചമുണ്ട് .


പിന്നെ കഴിപ്പാൻ

ഫലങ്ങളുണ്ട് 

നിന്നെയുറക്കാൻ 

കിളികളുണ്ട് .


അറിയില്ല , നീ 

വന്നെടുത്തുകൊൾക

വനമാണ് ഞാൻ,

നീ വനദേവത . 

മുള്ളുകൾ : കവിത

 മുള്ളുകൾ 

(കവിത : സജീവ്കുമാർ ശശിധരൻ )



മിഴികളടയ്ക്കാതെ 

കാത്തിരുന്നു 

മരണംവരുമ്പോൾ 

ചിരിച്ചുകാട്ടാൻ 


ചരമം കുറിക്കുന്ന 

കത്തിലെൻ്റെ 

സമയം കുറിക്കുവാൻ 

കാത്തിരിപ്പൂ  .


മരണം ജയിച്ചാൽ 

മരിച്ചിടാമെൻ 

കദനമൊഴുക്കും 

മറവിയാക്കാം.


മിഴികളടഞ്ഞുപോയി 

കനവുവന്നു .

കനവിലൊരായിരം 

പൂക്കൾ പൂത്തു .


അതിലൊരു പൂവോ 

മനം മയക്കി .

ഹൃദയം നിറയ്ക്കുന്ന 

ചിരി പടർത്തി .


ഉടലവൾ  കാട്ടി 

ഭയന്നുഞാനോ  

ആ ചിരി ,പിന്നിലും 

കദനമുണ്ട് .


ഇനിയും മരിക്കുവാൻ 

കാക്കണോ ഞാൻ 

സമയമുണ്ടേറെ 

നടന്ന് തീർക്കാൻ  


മുള്ളുള്ള വഴിയിലും 

പൂവ്  പൂക്കും 

മുള്ളുപോയി ആ വഴി 

മെത്തയാകും . .

Tuesday, July 2, 2024

കൂരയും കുടിയനും : കവിത

 കൂരയും കുടിയനും 

കവിത : സജീവ്കുമാർ ശശിധരൻ 



മാനമിരുളുന്നുണ്ട് 

മേഘം ആറിത്തണുക്കണുണ്ട്  .


നേരമുരളണുണ്ട് .

നേരം പോയ കാറ്റും പറക്കണുണ്ട് .


മിന്നലടിക്കണുണ്ട് 

കൂടെ കൂടെ മദ്ദളകൊട്ടുമുണ്ട് 


കാലെൻ്റെ ആടുന്നുണ്ട് 

പാതിയെന്നെ കോപമായി നോക്കണുണ്ട് 


ആടിക്കളിക്കണുണ്ട് 

കൂര രണ്ട് മോന്തിയപോലെയുണ്ട് .


കോപമായി നോക്കണുണ്ട് 

കൂര വീണാ നാളെയെൻകാലനുണ്ട് .